
ആദ്യ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹത്തിനെത്തിയ യുവതി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിനിയായ അസ്മ എന്ന യുവതിയാണ് വിവാഹ വേദിയിൽവെച്ച് പൊലീസിന്റെ പിടിയിലായത്. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതയാകാനാണ് യുവതി എത്തിയത്. സർക്കാരിന്റെ കീഴിലുള്ള പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകൾക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായാണ് യുവതി രണ്ടാം വിവാഹത്തിന് തയ്യാറായത്.
മൂന്ന് വർഷം മുൻപ് നൂർ എന്നയാളെ അസ്മ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഇവർ തമ്മിൽ പിരിയാൻ തീരുമാനിച്ചു. വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേസ് നടന്നു വരികയാണ്. ഇതിനിടെയാണ് കസിൻ ആയ ജബർ മുഹമ്മദ് എന്നയാളെ സമൂഹ വിവാഹ വേദിയിൽവെച്ച് വിവാഹം ചെയ്യാൻ യുവതി തീരുമാനിച്ചത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ പങ്കിട്ടെടുക്കുകയും സംഭാവനയായി കിട്ടുന്ന പണംകൊണ്ട് ഒരു എരുമയെ വാങ്ങുകയുമായിരുന്നു യുവതിയുടെ ലക്ഷ്യം.
നൂറിന്റെ അച്ഛനും അമ്മയും ചേർന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മുൻ ഭർത്താവിന്റെ അച്ഛൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസർ അശ്വിനി കുമാർ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു.











